Saturday, September 20, 2014

ആൽബർട്ട കാഴ്ചകൾ - ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക് (രണ്ടാം ഭാഗം)

പരിമിതമായ സമയവും  ഒരുപാട് കാഴ്ചകളും  ഉള്ളതിനാൽ കോട്ടക്കുള്ളിൽ നിന്നും പുറത്തു കടന്നു. നേരെ എതിർവശത്തായി സസ്ക്കാച്യുൻ -യോർക്ക്‌ കടവാണ്. വള്ളത്തിലൂടെ കച്ചവടക്കാർ എത്തിയിരുന്ന കാലമാണ് അവിടെ....

ആ കടവിൽ നിന്നും തിരിഞ്ഞു നോക്കിയപ്പോൾ വഴി രണ്ടായി പിരിയുന്നത് കണ്ടു. ഏതു വഴിയെ പോകണമെന്ന് ടോസിടാമെന്ന് മോളുടെ അഭിപ്രായം ഐക്യത്തോടെ തന്നെ പാസാക്കി, കോയിനു വേണ്ടി പഴ്സിൽ തിരയുമ്പോഴാണ് കച്ചവടക്കാരന്റെ വേഷമണിഞ്ഞ ഒരു സീനിയർ സിറ്റിസണ്‍ ഞങ്ങൾക്ക് വഴികാട്ടിയായത്. ഞങ്ങളുടെ ആദ്യ സന്ദർശനമാണെന്ന് പറഞ്ഞപ്പോൾ കോട്ടക്ക് അടുത്തു കൂടിയുള്ള വഴിയെ പോകാൻ അദ്ദേഹം നിർദ്ദേശിച്ചു. അപ്പോഴാണത്രേ ക്രമത്തിൽ ഓരോ തെരുവും കടന്നു പോകാൻ കഴിയുക. രണ്ടാമത്തെ വഴി വീണ്ടും വീണ്ടും സന്ദർശനത്തിനായി വരുന്നവർക്ക് പെട്ടന്ന് ലക്ഷ്യത്തിലെത്താനുള്ള  കുറുക്കുവഴിയാണ്. അങ്ങിനെ തിരിച്ചു കോട്ടഭാഗത്തേക്കു തന്നെ നടന്നു. അതിനു സമീപത്തുള്ള നടപ്പാതയിലൂടെ നടന്ന ഞങ്ങളെ വരവേറ്റത് ഇന്ത്യൻ സെറ്റിൽമെന്റ് ആയിരുന്നു.
അതിനപ്പുറത്തായുള്ള റോഡു മുറിച്ചു  കടക്കാൻ കാത്തു നിൽക്കുമ്പോൾ പഴയ കാലത്തെ ചവറു ശേഖരിക്കുന്ന ഒരു വണ്ടി , ഞങ്ങളെ കടന്നു പോയി. ഡ്രൈവറുടെ സൗഹൃദം ഒരു കൈവീശലിൽ ഒതുങ്ങി.

നടപ്പാത കടന്നെത്തിയത് , 1885 തെരുവിലേക്കാണ്. റെയിൽവേ വരുന്നതിനു മുൻപുള്ള കാലഘട്ടമാണ് ഈ തെരുവിൽ ....

ഈ ബോർഡിന്റെ സമീപത്തുള്ള പന്നിക്കൂടിന്റെ നാറ്റം അസഹ്യമായിരുന്നു. അതിനാൽ ആ ഭാഗത്തു നിന്നും വേഗം പോന്നു.

 എന്നാൽ, പിന്നീടാണ് മനസിലായത് അന്നത്തെ ചുറ്റുപാടുകൾ അതേപടി പുനരാവിഷ്ക്കരിക്കുന്നതിന്റെ ഭാഗമാണ്  ഇത്തരം മണങ്ങളുമെന്ന് ..... !

ബെൽറോസ് സ്കൂൾ 
പിന്നീട് ചെന്നു കേറിയത്‌ ഈ സ്കൂളിലേക്കാണ്. 1885-ൽ സ്ഥാപിതമായ ഈ സ്കൂൾ 1947 വരെ പ്രവർത്തിച്ചിരുന്നു. അന്നത്തെ അതേ കെട്ടിടം തന്നെയാണ് ഈ പാർക്കിലേക്ക് പറിച്ചു നട്ടിരിക്കുന്നത്... 
Ottewell കുടുംബത്തിന്റെ വീടും പരിസരവും ...

എഡ്മണ്‍ഡണിലെ ആദ്യ കുടിയേറ്റക്കാരായ Ottewell കുടുംബം താമസിച്ചിരുന്ന വീട്ടിലേക്കാണ് ഞങ്ങൾ പിന്നീട് പോയത്. 1880-ലാണ് ഈ കുടുംബം ഇവിടെയെത്തുന്നത്. അന്നത്തെ അവരുടെ വീടും തൊഴുത്തും കിണറുമൊക്കെ അതേപടി പുനരാവിഷ്ക്കരിച്ചിരിക്കുന്നു. കിണർ , അന്നത്തേത് തന്നെ.... വൈക്കോൽപ്പുര , നാട്ടിലെ തറവാട്ടു വീട്ടിലെ എരുത്തിലിനെ ഓർമപ്പെടുത്തി.

ഒരു നഗരം കെട്ടിപ്പടുക്കാൻ എത്തിയ കുടുംബത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം മൗനമായി , അവരുടെ മനോധൈര്യത്തിന് ... പൊരുതലിന്... സഹനത്തിന് .... ഒരു ബിഗ്‌ സല്യൂട്ട് ...!

കിണറിന്റെ അടിത്തട്ടിൽ മാത്രമേ വെള്ളം കണ്ടുള്ളൂ.... ആ കാണുന്ന കപ്പിയിൽ പിടിച്ചൊന്ന് വെള്ളം കോരിയാലോ എന്നാലോചിച്ചതേയുള്ളൂ, "വേണ്ടാട്ടോ, അത് മാത്രം വേണ്ടാന്ന്...." സായിപ്പ്  കണ്ണുരുട്ടി, കൂടെ "ഫോർ യുവർ സേഫ്റ്റി" ന്നും പറഞ്ഞപ്പോ... ന്നാ പിന്നെ എന്തിനാ ഒരു പരീക്ഷണം എന്നോർത്ത് പിന്തിരിഞ്ഞു...! 

ജയിൽ 
1885 ലെ ജയിലിനുള്ളിലേക്കാണ് പിന്നെ ഞങ്ങൾ എത്തിയത്. ജയിൽ വാർഡന്റെ  മുറിയും തടവറകളുമാണ് അവിടെ ഉണ്ടായിരുന്നത്. തടവുമുറികൾ ഇടുങ്ങിയതാണെങ്കിലും അതിൽ ഒരു കട്ടിലും മേശയും കസേരയുമൊക്കെയുണ്ട്. കാറ്റും വെളിച്ചവും കേറുന്ന മുറി തന്നെയാണ്. എന്നാലും ജയിൽ എന്നും ജയിൽ തന്നെയല്ലേ ല്ലേ....? 

 Mccauley - യുടെ കുതിരലായം 
Mccauley- യുടെ കുതിരലായമാണിത്. അന്നത്തെ ഒരു ടാക്സി സ്റ്റാന്റ് എന്നും പറയാം. യാത്രയ്ക്ക് കുതിരവണ്ടികൾ മാത്രമുണ്ടായിരുന്നതിനാൽ അതാവും ശരി. ഇവിടെ കുതിരവണ്ടികൾ സൂക്ഷിക്കുക മാത്രമല്ല, കുതിരകൾക്കുള്ള ഭക്ഷണവും വെള്ളവും ഒക്കെ ലഭ്യമായിരുന്നു. ഒപ്പം വിശ്രമസ്ഥലവും .....  
Methodist Church
ഇത് Methodist Church. 1873ൽ സ്ഥാപിതമായ ഈ പള്ളി 1978 ലാണ് എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് പറിച്ചു നടപ്പെട്ടത്.
Bulletin Building

അന്നന്നത്തെ വാർത്തകൾ ജനങ്ങളെ അറിയിക്കാൻ ഒരു വാർത്താ പലകയാണ് ആദ്യമുണ്ടായിരുന്നത്. അതിൽ കൈകൊണ്ട് എഴുതി വെക്കുകയായിരുന്നു . പിന്നീടാണ്‌ അച്ചടിച്ച്‌ ഒട്ടിച്ചുവെക്കാൻ തുടങ്ങിയത്. വളരെ നേർത്ത കടലാസാണ് അതിനായി ഉപയോഗിച്ചിരുന്നതത്രേ. 1878 ലാണ് ഈ കെട്ടിടം പണിതത്. ഈ പാർക്കിലെ ചുരുക്കം ചില ഒറിജിനൽ കെട്ടിടങ്ങളിൽ ഇതും പെടുന്നു.

ഈ തെരുവിൽ കാഴ്ചകൾ, ഇനിയും ധാരാളം.... ചിലയിടങ്ങളിൽ ഒരു ടൈം മെഷീനിലൂടെ സഞ്ചരിക്കുന്ന പ്രതീതി... അതിനുള്ളിൽപ്പെട്ട് ആ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തുമ്പോൾ സ്വയം മറന്നുപോകുന്നു.... പൂർവികരെ നമിക്കുന്നു... ഒപ്പം, ആ പൈകൃതങ്ങളെ വരുംതലമുറക്കായി കാത്തു വെച്ചവരേയും ...!




Saturday, September 13, 2014

ആൽബർട്ട കാഴ്ചകൾ - ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്ക് (ഒന്നാം ഭാഗം)

കാനഡയുടെ തെക്കൻ ഭൂപ്രദേശമായ  ടൊറൊന്റൊയിൽ നിന്നും ഏകദേശം മൂവായിരം കിലോമീറ്ററുകൾ സഞ്ചരിച്ച് , പടിഞ്ഞാറൻ പ്രദേശമായ ആൽബർട്ടയിൽ എത്തുമ്പോൾ ആകെയൊരു കണ്‍ഫ്യൂഷനിലായിരുന്നു. ഒരു സമയ ബോധവുമില്ലാത്ത പോലെ....! എങ്കിലും അടുത്ത ദിവസം തന്നെ സമയവുമായി പൊരുത്തപ്പെട്ടു...

ആൽബർട്ടയിലെ കാഴ്ചകൾ എന്തൊക്കെയാണ് എന്ന അന്വേഷണത്തിൽ ഒരു നീണ്ട ലിസ്റ്റ് തന്നെ കിട്ടി. അതിൽ നിന്നും അടുത്തുള്ള സ്ഥലങ്ങൾ ആദ്യം തിരഞ്ഞു പിടിച്ചു. അങ്ങിനെയാണ് ആദ്യ യാത്ര ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് എന്നു ചിന്തിച്ചത് .
പ്രവേശന കവാടം 
രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് പാർക്ക് സമയം എന്ന് അവരുടെ സൈറ്റ് നോക്കി മോൾ പറഞ്ഞു. ഓ ..., പാർക്കിൽ എന്തോ കാണാനാ.... എന്ന സന്ദേഹത്തോടെ അവളെ നോക്കിയപ്പോൾ , എന്റെ മനസ് വായിച്ചിട്ടെന്ന പോലെ മോൾ പറഞ്ഞു, " ഇത് , സാധാരണ പാർക്കല്ല,  158 ഏക്കറിൽ പരന്നു കിടക്കുന്ന കാനഡയിലെ ഏറ്റവും വലിയ 'ലിവിംഗ് ഹിസ്റ്ററി മ്യൂസിയമാണ് ' പൂർവികർ എങ്ങിനെ ജീവിച്ചിരുന്നുവെന്ന് വായിച്ചറിവല്ലേ നമുക്കുള്ളൂ, ഫോർട്ട്‌ എഡ്മണ്‍ഡണ്‍ പാർക്കിൽ നമുക്കത് അനുഭവിച്ചും അറിയാമത്രേ...!"

എങ്കിൽ ശരി, പോയി നോക്കാം....  വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് യാത്രക്കൊരുങ്ങിയത്.

നിറഞ്ഞ പച്ചപ്പിനുള്ളിലൂടെ നീണ്ടു പോകുന്ന ആളുകളുടെ ഒരു നിരയാണ് ആദ്യം കണ്ടത്. പാർക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റിനു വേണ്ടിയുള്ള നിരയായിരുന്നു... ഓ, പാർക്ക് മോശമല്ലെന്നു തോന്നുന്നുവെന്ന ആത്മഗതം കുറച്ചുറക്കെയായിപ്പോയെന്ന് മോൾ കണ്ണു മിഴിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്‌.

ടിക്കറ്റ് എടുത്ത് അകത്തു കേറിയപ്പോൾ , കണ്ണിൽപ്പെട്ടത് ചെറുപ്പത്തിൽ സിറ്റിയിൽ എക്സിബിഷൻ കാണാൻ പോകുമ്പോൾ കണ്ടിട്ടുള്ള അത്ഭുത ലോകം.... ഉയരത്തിൽ കറങ്ങുന്ന ചക്രവും ഊർന്നിറങ്ങി വരുന്ന നീണ്ട കോണിയും വട്ടത്തിൽ ചുറ്റുന്ന കുതിരയുമൊക്കെ  ....  !

1920 - ലെ മിഡ് വേ  പാർക്കിന്റെ ഒരു ചെറുപകർപ്പ് 
ബാല്യത്തിലേക്ക് ഒരു കുതിച്ചു ചാട്ടത്തിനൊരുങ്ങിയ എന്നെ മോൾ പിടിച്ചു നിർത്തിയത് , "ദാ ... ട്രെയിൻ വരണൂ .... " ന്ന് പറഞ്ഞാണ് .
യൂക്കോണ്‍ - പസിഫിക് സ്റ്റീം ട്രെയിൻ 
കോട്ടയിലേക്കുള്ള തീവണ്ടി കൂവിക്കൊണ്ട് സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. യാത്ര കഴിഞ്ഞെത്തിയവരുടെ മുഖങ്ങളിൽ നിറഞ്ഞു തുളുമ്പുന്ന ആവേശം...! ഓരോ പതിനഞ്ചു മിനിട്ടിലും തീവണ്ടിയുണ്ട്. അവധി ദിവസങ്ങളിൽ നല്ല തിരക്കും ഉണ്ടാവും. 1900 കളിലെ വേഷം ധരിച്ച ഡ്രൈവറും സഹായികളും കൂടാതെ ഒരു മ്യൂസിക്‌ സംഘവും വണ്ടിയിൽ ഉണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിനു മുൻപേ തീവണ്ടിയുടെ ചരിത്രവും കോട്ടയുടെ ചരിത്രവുമെല്ലാം ഗൈഡ് വിശദീകരിച്ചു.
മരം കൊണ്ടുള്ള കോട്ടമതിൽ 
ഈ പാർക്കിൽ 'ഫർ ട്രേഡ് യുഗം' മുതൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള മെട്രോ പോളിറ്റൻ സംസ്കാരം രൂപം കൊള്ളുന്നത്‌ വരെയുള്ള കാലഘട്ടങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. വേനൽക്കാലവും അവധിക്കാലവും ആയതിനാൽ പഴയകാല വസ്ത്രങ്ങളണിഞ്ഞും  അന്നത്തെ ജീവിത രീതികൾ അനുകരിച്ചും കോട്ടയിൽ ധാരാളം ആളുകൾ സന്നദ്ധസേവകരായിട്ടുണ്ട്.  തീവണ്ടി എത്തുമ്പോൾ കോട്ടവാതിൽക്കൽ വന്നു വിനോദ സഞ്ചാരികളെ കൂട്ടിക്കൊണ്ടു പോകും. മരം കൊണ്ടുള്ള കോട്ട മതിൽ ചുറ്റി ഇടുങ്ങിയ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ ഒരു കഷണം ഫർ ട്രേഡ് ചെയ്യാനായി ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുട്ടിക്ക് കൊടുത്തു.
ഞങ്ങളുടെ ആതിഥേയ 
കോട്ടക്കുള്ളിൽ 1846 മുതൽ 1885 വരെയുള്ള കാലഘട്ടത്തെ പുനരാവിഷ്ക്കരിചിരിക്കുന്നു. 1915 ൽ  ജീർണിച്ചു ഇടിഞ്ഞു വീണ കോട്ടയുടെ പകർപ്പ് നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ പാർക്കിൽ പുനരാവിഷ്ക്കരിക്കപ്പെട്ടത്‌. ഒരു നിമിഷം, നമ്മുടെ നാട്ടിലെ കാര്യം ഓർത്തു പോയി...! 
 കോട്ടക്കുള്ളിൽ.... 
1974 ലാണ് സന്ദർശകർക്കായി ഈ പാർക്കിലെ ഫോർട്ട്‌ എഡ്മണ്‍ഡണ്‍ തുറന്നു കൊടുത്തത്. തുടർന്ന്പണി കഴിയുന്നതനുസരിച്ച്  മറ്റു ഭാഗങ്ങളും .... 
 ഫർ ട്രേഡിംഗ്   
ഓരോ ഭാഗത്തെ കെട്ടിടങ്ങളിലും അവധിക്കാലത്തെ താൽക്കാലിക താമസക്കാരായ സന്നദ്ധസേവകരുണ്ട്.  ഇവർ അതാത് കെട്ടിടങ്ങളെപ്പറ്റിയും അന്നത്തെ ജീവിത രീതികളും രസകരമായി വിശദീകരിക്കുന്നത് ആ ജീവിതം ജീവിച്ചു കൊണ്ടാണ്.

  

Friday, September 5, 2014

കൊളംബിയ മഞ്ഞു പാടങ്ങളിലൂടെ...


ദൂരക്കാഴ്ച 
വേനലിൽ മഞ്ഞുരുകി  ഈ നദി നിറഞ്ഞൊഴുകും  
മഞ്ഞിൽ കുത്തനെയുള്ള കയറ്റം കയറി വരുന്ന വണ്ടി 

വേനലിനായി കാത്തിരിക്കുന്ന വേഴാമ്പൽ 
മഞ്ഞുയുഗം മുതൽ .... 
 പരിശുദ്ധമാണ് ഈ ജലം എന്നവകാശപ്പെടുന്നുണ്ട് , ജീവജലമായും അറിയപ്പെടുന്നു 
ഏതു കാഴ്ചയിലും മനോഹരിയായി....

മഞ്ഞുമലയിലൂടെ  ....

1200 അടി മഞ്ഞിനു മുകളിൽ 
പാറക്കെട്ടുകൾക്കു ആയിരക്കണക്ക് അടി മുകളിലൂടെ ഒരു  ആകാശ നടത്തം... 

Related Posts Plugin for WordPress, Blogger...

സന്ദര്‍ശിക്കൂ

ജാലകം

എന്റെ കൂട്ടുകാര്‍

എന്റെ അതിഥികള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP